National
ന്യൂഡൽഹി: സൈബർ തട്ടിപ്പിന്റെ പേരിൽ നാല് ചൈനീസ് പൗരന്മാരുൾപ്പെടെ 17 പേർക്കെതിരേയും 58 കന്പനികൾക്കെതിരേയും കുറ്റപത്രം സമർപ്പിച്ച് സിബിഐ. 2020 മുതൽ ഇന്ത്യയിൽ ഷെൽ കന്പനികൾ വഴി തട്ടിപ്പ് നടത്തിയ സംഘം ഏകദേശം 1000 കോടി രൂപ വിദേശത്തേക്കു കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
സൈബർ തട്ടിപ്പിന്റെ പേരിൽ ഈ വർഷം ഒക്ടോബറിൽ അന്വേഷണസംഘത്തിന്റെ പിടിയിലായ മൂന്ന് ഇന്ത്യൻ പൗരന്മാരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ തട്ടിപ്പിന്റെ വലിയ റാക്കറ്റിലേയ്ക്ക് അന്വേഷണസംഘം എത്തുന്നത്.
വ്യാജ ലോണ്‍ ആപ്ലിക്കേഷൻ, നിക്ഷേപ പദ്ധതികൾ, മണി ചെയിൻ മോഡലുകൾ, വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ആയിരക്കണക്കിനു പേരിൽനിന്ന് കോടികളാണു സംഘം തട്ടിയെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാക്കറ്റിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ ഒറ്റപ്പെട്ട കേസുകളാണെന്നു തോന്നിയെങ്കിലും തട്ടിപ്പിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകൾ, പേമെന്റ് ഗേറ്റ്വേകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ സമാനതകളാണ് തട്ടിപ്പിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
ഗൂഗിൾ പരസ്യങ്ങൾ, ബൾക്ക് എസ്എംഎസ് കാന്പയിനുകൾ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു കുറ്റവാളികൾ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിനായി 111 ഷെൽ കന്പനികളാണ് സംഘം ആരംഭിച്ചത്. നേരത്തേ, കർണാടക, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായി 27 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
National
ന്യൂഡൽഹി: മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യക്കാരെ തിരിച്ചയച്ചു. 26 സ്ത്രീകളടക്കമുള്ള 270 ഇന്ത്യക്കാരെയാണ് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചതെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മ്യാൻമറിൽനിന്ന് കഴിഞ്ഞമാസം തായ്ലൻഡ് അതിർത്തി കടന്ന 465 ഇന്ത്യക്കാരാണ് തായ്ലൻഡ് സർക്കാരിന്റെ സഹായത്തോടെ മാതൃരാജ്യത്തേക്കു തിരികെയെത്തുന്നത്. ഇവരിൽ ശേഷിക്കുന്ന 170 പേരെ അടുത്ത തിങ്കളാഴ്ച തിരികെ അയയ്ക്കുമെന്ന് തായ് കരസേനയുടെ കമാൻഡർ മേജർ ജനറൽ മൈത്രീ ചുപ്രീച്ച അറിയിച്ചു.
മ്യാൻമർ നഗരമായ മ്യവാഡിയിലെ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കെ.കെ. പാർക്കിൽ കഴിഞ്ഞമാസം മ്യാൻമർ സൈന്യം റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു 28 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെപ്പേർ തായ്ലൻഡിലെത്തിയത്.
സൈബർ തട്ടിപ്പുകളും അനധികൃത ചൂതാട്ടവും തടയുന്നതിനായി മ്യാൻമർ സേന നടത്തിയ ഓപ്പറേഷനെത്തുടർന്ന് തായ്ലൻഡിൽ അഭയം പ്രാപിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിന് തായ് അധികൃതർ തടങ്കലിലാക്കിയിരുന്നു. ഐടി ജോലി നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി തൊഴിൽ തട്ടിപ്പിനിരയായവരാണ് ഇവരിൽ പലരും. ഇവർ പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കറ്റുകളുടെ കെണികളിൽപെടുകയായിരുന്നു.
തട്ടിപ്പുകളിൽ ഏർപ്പെട്ട് ഇപ്പോഴും മ്യാൻമറിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിന് തായ്ലൻഡിലെയും മ്യാൻമറിലെയും ഇന്ത്യൻ എംബസികൾ അതത് സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് കെ.കെ. പാർക്ക് പോലുള്ള സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ പ്രതിവർഷം 4000 കോടി ഡോളറോളം സന്പാദിക്കുന്നുണ്ട്.
Kerala
കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്കു നഷ്ടമായത് 4,43,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് വൻതുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിലാണ് പലതവണകളിലായി പണം തട്ടിയെടുത്തത്.
വാട്സാപ്പ് വഴി മെസേജ് കണ്ട് വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ചാർജുകൾ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുത്ത് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചെന്നാണു പരാതി. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ് വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കു പണം നല്കിയ പിണറായി സ്വദേശിയുടെ 6,25,000 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ ടാസ്കുകൾക്കു വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച ചക്കരക്കല്ല് സ്വദേശിയുടെ 2,05,000 രൂപ നഷ്ടമായി. ഫേസ്ബുക്കിൽ പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 74,000 രൂപ നഷ്ടമായി.
ഓൺലൈൻ ലോൺ നൽകാമെന്ന് പറഞ്ഞു വിവിധ ചാർജുകളെന്ന വ്യാജേന പിണറായി സ്വദേശിയിൽ നിന്നും 64,999 രൂപയും തട്ടിയെടുത്തു. ഓൺലൈൻ പരസ്യം കണ്ട് വാട്സാപ്പ് വഴി ചാറ്റ് ചെയ്ത് കാമറ പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ കതിരൂർ സ്വദേശിയുടെ 43,000 രൂപ നഷ്ടമായി. ഫേസ്ബുക്ക് പരസ്യം കണ്ട് പർച്ചേസ് ചെയ്യുന്നതിനായി പണം നല്കിയ പിണറായി സ്വദേശിയുടെ 21,400 രൂപ നഷ്ടമായി.